welcome

welcome to the website of KAIMAPARAMBIL THARAVAD* powered by COST MANNAMPETTA

HISTORY

 കൈമാപറമ്പിൽ തറവാടിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം


1. സംഗമേശ്വരനും സംഗമേശ്വരഭൂമിയും
          ചാലക്കുടിപ്പുഴ, കുറുമാലിപ്പുഴ എന്നിവയുടെ സംഗമഭൂമിയാണ്‌ ഇരിങ്ങാലക്കുട. പരശുരാമനാൽ സ്ഥാപിതമായ അതിപുരാതന കേരളീയ ഗ്രാമങ്ങളിൽ പ്രശസ്തിയാൽ ഏറെ മുന്നിൽ നില്ക്കുന്ന ഈ പ്രദേശം കൊച്ചി രാജഭരണത്തിൻ കീഴിലായിരിന്നു. ഇവിടെയാണ്‌ സുപ്രസിദ്ധ പുണ്യ ക്ഷേത്രമയ  കൂടൽമാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.പ്രതിഷ്ഠ ശ്രീ ഭരതസ്വാമിയാണ്‌. ഇവിടെയിരുന്നാണ്‌ ശ്രീ ഭരതസ്വാമികൾ ശ്രീരാമപദുകം പൂജിക്കുന്നത് എന്നാണ്‌ ഭക്തജന സങ്കല്പം.  


          കൂടൽമാണിക്യം എന്നപേരുവരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു ഐതിക്യമുണ്ട്. ഒരിക്കൽ ഇവിടത്തെ വിഗ്രഹത്തിൽ നിന്നു  മാണിക്യത്തിന്റേതുപോലെ പ്രഭ കണ്ടു. അത്രയും പ്രഭചൊരിയുന്ന മാണിക്യക്കല്ലുകൾ ഭൂമിയിൽ ഉള്ളതായി അറിവില്ല. തന്റെ പക്കലുള്ള മാണിക്യത്തിന്റെ പ്രഭയാണോ വിഗ്രഹത്തിൽ നിന്നുള്ള പ്രഭയാണോ മികച്ചത് എന്ന് കായംകുളം രാജാവിന്‌ സംശയമായി. സംശനിവാരണത്തിനായി കായംകുളം രാജാവ് മാണിക്യക്കല്ലുമായി ഇരിങ്ങാലക്കുടയിൽ എഴുന്നള്ളുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തു. ക്ഷേത്ര ദർശനവേളയിൽ അദ്ദേഹം തന്റെ കൈവശമുള്ള മാണിക്യം പ്രഭയുടെ താരതമ്യത്തിനായി വിഗ്രഹത്തോട് ചേർത്തുപിടിച്ചു. അത്ഭുതമെന്നു പറയട്ടെ രാജാവിന്റെ മാണിക്യം വിഗ്രഹത്തോട് ചേരുകയും വിഗ്രഹത്തിൽ നിന്നുള്ള പ്രകാശം മറയുകയും ചെയ്തു. അന്നു മുതൽ രണ്ടു മാണിക്യങ്ങൾ കൂടിച്ചേർന്നതിനാൽ ഇവിടത്തെ ദേവൻ സംഗമേശ്വരൻ ആയി അറിയപ്പെട്ടു തുടങ്ങിയെന്നാണ്‌ ഐതിക്യം പറയുന്നത്. കൊച്ചി മഹാരജാവ് ക്ഷേത്രത്തിന്റെ ഭരണത്തിനായി തച്ചുടകൈമൾഎന്ന സ്ഥാനപ്പേരിൽ രാജ്യ പ്രതിനിധിയെ നിയമിക്കുകയും ക്ഷേത്രത്തിന്റെ ആവശ്യത്തിനായി ഭൂസ്വത്തുക്കൾ നിർണ്ണയിച്ചു കല്പന പുറപ്പെടുവിക്കുകയും ചെയ്തുവചെയ്തുവത്രെ.


2. വേരുകൾ തേടി ഭൂതകാലത്തിലേക്ക്


            വർത്തമാനകാലത്തിന്റെ നിലനില്പിന്‌ ആധാരം ഭൂതകാലമാണ്‌. ഭൂതകാലത്തിലുറച്ച വേരുകൾ നല്കി വരുന്ന ജീവധാതുക്കൾ ആഹരിച്ചാണ്‌ വർത്തമാനകാലം വർദ്ധിതമാകുന്നത്. ഭൂതമില്ലാതെ വർത്തമാനമില്ല. ഈ തിരിച്ചറിവ് നമ്മുടെ പൂർവ്വികരെ കുറിച്ച് അറിയുവാനുള്ള നമ്മുടെ അന്വേഷണ ത്വരയെ ഉത്തേജിപ്പിക്കുന്നു; വേരുകൾ തേടിയുള്ള നമ്മുടെ അന്വേഷണം തുടങ്ങുന്നു.


3. യാത്രയുടെ ആരംഭം


            മുകുന്ദപുരം താലൂക്കിൽ എടതിഞ്ഞി വില്ലേജിൽ കാക്കാതുരുത്തി ദേശത്ത് താമസിച്ചുവരുന്ന കൈമാപറമ്പിൽ തറവാട്ടംഗമായ ശ്രീ കെ.കെ. ചന്ദ്രൻ തന്റെ സുഹൃത്തായ പഴമ്പിള്ളി ശിവദാസ് മാസ്റ്ററുമായി പലകാര്യങ്ങൾ സംസാരിക്കുക പതിവായിരുന്നു. അത്തരമൊരു സുഹൃദ് സംഭാഷണ വേളയിൽ മാസ്റ്റർ തയ്യാറാക്കുന്ന മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്ന പ്രാദേശിക ചരിത്ര വെബ്സൈറ്റുകളെ കുറിച്ച് അറിയുവാനിടയായി. ഓരോ വ്യക്തിയുടെയും മരണത്തോടെ  പ്രാദേശിക ചരിത്രത്തിന്റെ ഓരോ ഏടുകൾ വീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു മാസ്റ്റർ പറഞ്ഞു. നമുക്ക് ഓരോരുത്തർക്കും അവനവന്റെ കുടുംബത്തിലെ രണ്ടിലധികം പൂർവ്വ തലമുറയെക്കുറിച്ച് അറിയില്ല എന്ന വസ്തുത തികച്ചും ലജ്ജാവഹമാണെന്ന് മാസ്റ്റർ കൂട്ടിച്ചേർത്തു. ഓരോ വ്യക്തിയും തന്റെ കുടുംബത്തിന്റെ ചരിത്രമെങ്കിലും ശേഖരിക്കുകയും അതു നഷ്ടപ്പെടാതെ സംരക്ഷിക്കുകയും വരും തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടതാണ്‌ എന്ന ശിവാദാസ് മാസ്റ്ററുടെ വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്‌ ശ്രീ കെ.കെ. ചന്ദ്രൻ തന്റെ വേരുകൾ തേടിയുള്ള യാത്ര ആരംഭിച്ചത്. ആ യാത്രയിൽ ലഭിച്ച മുത്തുകളാണിവിടെ രേഖപ്പെടുത്തുന്നത്. ഭൂരിഭാഗം കാര്യങ്ങളും മുതിർന്ന കാരണവന്മാരുമായുള്ള സംഭാഷണങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളാണ്‌ എന്ന കാര്യം ഇവിടെ പ്രസ്താവിക്കട്ടെ.


4. കൈമാപറമ്പിൽ തറവാട്


            സംഗമഗ്രാമത്തിന്റെ അധിപനാണല്ലൊ സംഗമേശ്വരനായ കൂടൽമാണിക്യ സ്വാമികൾ. അവിടുത്തെ തൃക്കാര്യങ്ങൾ നോക്കി നടത്തുന്ന തച്ചുടകൈമൾ. സംഗമേശ്വരന്റെ ഭൂസ്വത്തിൽ കൃഷികാര്യങ്ങൾ യഥാസമയം നടത്തുവാൻ ആത്മാർപ്പണം നടത്തിയ അനേകർ. അവരിൽ, കൂടൽ മാണിക്യസ്വാമിയുടെ കാരുണ്യ കടാക്ഷത്താൽ കുടികിടപ്പുകാരായി എത്തിയ അംഗങ്ങളാണ്‌ ഇന്നത്തെ കൈമാപറമ്പിൽ തറവാട്ടിലെ അംഗങ്ങങ്ങൾ. കൈമൾ പറമ്പിൽഎന്നതിൽ നിന്നാണ്‌ കൈമാപറമ്പിൽ എന്ന പേരുണ്ടായത്. തച്ചുടകൈമൾ അധികാരിയായ ഭൂമിയിലെ കൃഷികാര്യങ്ങൾ നോക്കി നടത്തി അവിടെ തന്നെ താമസമാക്കിയവരെ കൈമൾ പറമ്പിൽ താമസിക്കുന്നവർ എന്നു വിളിക്കുവാൻ തുടങ്ങുകയും ക്രമേണ അത് ലോപിച്ച് കൈമാപറമ്പിൽ ആയിത്തീരുകയുമാണുണ്ടായത്.


          ഇന്നത്തെപ്പോലെ ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത അക്കാലത്ത്, വളരെ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങളാണ്‌ നിലനിന്നിരുന്നത്. അന്ന് നമ്മുടെ പൂർവ്വികർ അവരുടെ ദുഃഖങ്ങൾ പങ്കുവെച്ചത് പ്രകൃതി ശക്തികളുടെയും ഇഷ്ടദൈവങ്ങളുടെയും തിരു സന്നിധിയിലായിരുന്നു. വലിയ അമ്പലങ്ങളിൽ പലതിലും പലവിഭാഗക്കാർക്കും പ്രവേശനമില്ലാതിരുന്ന അക്കാലത്ത്    തങ്ങളുടെ ദുഃഖങ്ങൾ ഇറക്കി വെച്ച്, തങ്ങളെ രക്ഷിക്കണമെന്ന് താണുകേണപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി, ദേവപ്രീതിക്കായി ചിലർ കൊട്ടിലുകൾ സ്ഥാപിക്കുകയും ഇഷ്ടദേവതയെ ആരാധിക്കുകയും ചെയ്യുവാൻ തുടങ്ങി. ഇത്തരം കൊട്ടിലുകൾ കാലക്രമേണ ചെറു അമ്പലങ്ങളായി പരിണമിച്ചു. അവിടങ്ങളിലെ ആരാധനാക്രങ്ങൾ നിശചയിക്കപ്പെടുകയും അതിനുള്ള വ്യക്തികളെ അല്ലെങ്കിൽ കുടുംബങ്ങളെ  കണ്ടെത്തി ചുമതല ഏല്പ്പിക്കുകയും ചെയ്യുകയുണ്ടായി. കൈമാപറമ്പിൽ കുടുംബാംങ്ങങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ്‌ സംഭവിച്ചത്.


          കൈമപറമ്പിൽ തറവാട്ടംഗങ്ങൾ അവരുടെ ആരാധനാ മൂർത്തികൾക്കായി, ധർമ്മദൈവങ്ങൾക്കായി നിർമ്മിച്ച, വാസ്തവത്തിൽ ക്രമേണ രൂപംകൊണ്ട എന്നു വേണം പറയാൻ, ക്ഷേത്രത്തിൽ ഭദ്രകാളി, വീരഭദ്രൻ, ഘണ്ടാകർണ്ണൻ, മുത്തപ്പൻ എന്നിങ്ങനെ 4 ആരാധനാമൂർത്തികളെയും കുറെ അകലെ  മറ്റൊരു സ്ഥലത്ത് വിഷ്ണുമായയെയും പ്രതിഷ്ഠിച്ചു പൂജാദി കർമ്മങ്ങളും തിരുവുത്സവങ്ങളും നടത്തിപ്പോന്നു. ഉത്സവങ്ങളുടെ ഭാഗമായി ഈ അഞ്ചു മൂർത്തികളുടെയും പ്രീതിക്കായി പ്രത്യേകം അനുഷ്ഠാന ചടങ്ങുകൾ - നൃത്തം, കളംപാട്ട് എന്നിവ നടത്തുക പതിവായിരുന്നു. ഇത്തരം ചടങ്ങുകളുടെ സന്ദർഭത്തിൽ ഓരോ ആരാധനാ മൂർത്തിയുടെയും  വെളിച്ചപ്പാട് (പ്രതിപുരുഷൻ) ആയി പ്രവർത്തിക്കുവാൻ ഓരോ കുടുംബത്തെ വീതം ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ കൈമാപറമ്പിൽ തറവാട്ടിലെ കുടുംബങ്ങൾ 5 വിഭാഗം ആയി കണക്കാക്കപ്പെടുന്നു.


ഈ വിഭാഗങ്ങളെ ആരാധനാ മൂർത്തികളുടെ പേരു ചേർത്ത് സൗകര്യാർത്ഥം ഇവിടെ രേഖപ്പെടുത്തട്ടെ. ശ്രീ ഭദ്രകാളി വിഭാഗം, ശ്രീ വീരഭദ്രൻ വിഭാഗം, ഘണ്ടാകർണ്ണൻ വിഭാഗം, മുത്തപ്പൻ വിഭാഗം, വിഷ്ണുമായസ്വാമി വിഭാഗം എന്നിവയാണ്‌ ആ അഞ്ചു വിഭാഗങ്ങൾ. വർഗ്ഗീകരണ സൗകര്യം മാത്രം ലക്ഷ്യമാക്കിയ നാമകരണമായി ഇതിനെ പരിഗണിച്ചാൽ മതി.


5. ശ്രീ ഭദ്രകാളി വിഭാഗം


          ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ കൈമാപറമ്പിൽ കുഞ്ഞിറ്റി, ഉണ്ണിരാമൻ എന്നിവരും അവരുടെ പിൻഗാമികളുമാണ്‌ ശ്രീഭദ്രകാളീ വിഭാഗത്തിൽ ഉൾപ്പെടുന്നവർ. കുഞ്ഞിറ്റിയുടെ മൂത്തമകൻ രാമൻ, മൂന്നാമത്തെ മകൻ വേലാണ്ടി, ഉണ്ണിരാമന്റെ മകൻ താമിക്കുട്ടി, താമിക്കുട്ടിയുടെ മകൻ വിശ്വംഭരൻ, വിശ്വംഭരന്റെ മകൻ ശ്യാം എന്നിവർ ശ്രീ ഭദ്രകാളിയുടെ നൃത്തവതികൾആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (താമിക്കുട്ടി അസുഖമായി കിടപ്പിലായ അവസരത്തിൽ കൈമാപറമ്പിൽ ചെറിയ കൊച്ചാപ്പുവിന്റെ മകൻ കുമാരൻ താമിക്കുട്ടിയുടെ പകരക്കാരനായി അല്പകാലം വെളിച്ചപ്പാടുപദവിയിൽ ഉണ്ടായിരുന്നു.)  ഇപ്പോൾ ശ്യാം കാക്കാതുരുത്തിയാണ്‌ ശ്രീ ഭദ്രകാളിയുടെ വെളിച്ചപ്പാട്.


6. ശ്രീ വീരഭദ്രൻ വിഭാഗം


          കൈമാപറമ്പിൽ വേലാണ്ടി, കണ്ണപ്പൻ, വേലാണ്ടിയുടെ മകൻ അയ്യപ്പുണ്ണി, അയ്യപ്പുണ്ണിയുടെ മകൻ ബാബുരാജ് എന്നിവർ ശ്രീവീരഭദ്രസ്വാമിയുടെ വെളിച്ചാപ്പടുകലായിരുന്നിട്ടുണ്ട്.


          മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ശ്രീ ഭദ്രകാളി, ശ്രീ വീരഭദ്രസ്വാമി വിഭാഗങ്ങൾ തമ്മിലാണ്‌ കൂടുതൽ രക്തബന്ധം എന്ന് കരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്.


7. ഘണ്ടാകർണ്ണൻ വിഭാഗം


        കൈമപറമ്പിൽ വലിയ കൊച്ചാപ്പു, രാമൻ എന്നീ സഹോദരന്മാരും അവരുടെ പിൻഗാമികളുമാണ്‌ ഘണ്ടാകർണ്ണൻ (കണ്ഠാകരുണൻ) വിഭാഗത്തിൽ ഉൾപ്പെടുന്നവർ. രാമൻ, വലിയ കൊച്ചാപ്പുവിന്റെ മകൻ കൃഷ്ണൻ, മാമി മകൻ വേലായി, കൊച്ചപ്പു മകൻ കുമാരൻ തുടങ്ങിയവർ വെളിച്ചപ്പാടുകളായിട്ടുണ്ട്. ഇപ്പോൾ സുധാകരൻ മകൻ ശ്രീജിത്ത് ചേലൂർ ആണ്‌ വെളിച്ചപ്പാട്.


8. മുത്തപ്പൻ വിഭാഗം


          കൈമാപറമ്പിൽ ചേന്ദൻ, വേലു, പാപ്പു എന്നീ സഹോദരന്മാരും ഉറ്റകുടുംബക്കാരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇവരിൽ മാന്ത്രികനായിരുന്ന വേലു, വേലുവിന്റെ മകൻ മാമു, കാക്കാതുരുത്തി മാമി മകൻ വേലായി, ഉണ്ണിചെക്കൻ മകൻ മനോജ് എന്നിവർ മുത്തപ്പന്റെ നൃത്തവതികളായിരുന്നിട്ടുണ്ട്.


9. വിഷ്ണുമായസ്വാമി വിഭാഗം


          കൈമാപറമ്പിൽ രാമൻ, മാമി, കൊച്ചാപ്പു, ആണ്ടി എന്നീ നാലു സഹോദരന്മാരും അവരുടെ മക്കളും ഈ വിഭാഗത്തിലുള്ളവരാണ്‌. ആണ്ടി, ആണ്ടി മകൻ കൃഷ്ണൻ എന്നീ വെളിച്ചപ്പാടുമാർക്കു ശേഷം ആണ്ടിയുടെ രണ്ടാമത്തെ മകനായ സന്തോഷാണ്‌  ഇപ്പോൾ വിഷ്ണുമായസ്വാമിയുടെ വെളിച്ചപ്പാട്.


10. പണിക്കന്മാരും കള്ളക്കടക്കാരും


കൈമാപറമ്പിൽ തറവാട്ടിലെ ഒരു വിഭാഗത്തിന്‌ നാട്ടുകാർ ബഹുമാനപുരസ്സരം അംഗീകരിച്ചു നല്കിയ സ്ഥാനപ്പേരാണ്‌ പണിക്കൻഎന്നത്.സഹോരന്മാരായ രാമൻ, പാപ്പു എന്നീ കാരണവന്മാരും പിൻഗാമികളും പണിക്കവിഭാഗത്തിൽ ഉൾപ്പെടുന്നു.


കൈമാപറമ്പിൽ തറവാട്ടിലെ ഏതാനും കുടുംബങ്ങൾ കള്ളുവഞ്ചി അടുക്കുന്ന കടവിനടുത്താണ്‌ താമസിച്ചിരുന്നത്. അതിനാൽ ഇവർ കള്ളക്കടവിഭാഗം എന്നറിയപ്പെടുന്നു.ഇവരെ കള്ളക്കടക്കാർ എന്നാണ്‌ വിളിച്ചുവരുന്നത്. അയ്യപ്പുണ്ണിയും മക്കളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.


11. ഹനുമാൻ കോവിൽ


          കൈമാപറമ്പിൽ തറവാട്ടംഗങ്ങൾ 1993ൽ ഹനുമാൻ സ്വാമിയുടെ  ഒരു കോവിൽ നിർമ്മിക്കുകയുണ്ടായി. സ്നേഹത്തിന്റെയും  സേവനത്തിന്റെയും മൂർത്തിയായ ഹനുമാൻസ്വാമിയുടെ ആരാധനയും ദർശനവും വഴി തറവാട്ടംഗങ്ങൾക്കിടയിൽ സ്നേഹവും ഒത്തൊരുമയും വർദ്ധിച്ചുവരുന്നു. ഇപ്പോൾ പിന്റു കാക്കാതുരുത്തിയാണ്‌ ഹനുമാൻസ്വാമിയുടെ വെളിച്ചപ്പാട്.

No comments:

Post a Comment